Monday, August 24, 2015

ബലികാക്ക

"ഇതെന്താ ഇവിടെ എല്ലാരും വെജിറ്റെറിയൻ ആയോ   "
ഉച്ചയ്ക്ക് കഴിക്കാൻ വന്നിരുന്ന ഞാൻ അടുക്കളയിലേക്കു നോക്കി അമ്മയോട് വിളിച്ചു ചോദിച്ചു.
" എടാ നാളെയല്ലേ കൊച്ചുമാമന്റെ ബലി ഇടേണ്ടത് .. നിന്നോട് ഞാൻ പറഞ്ഞതല്ലേ ..ഇത്തവണ നീയാ ബലി ഇടേണ്ടത്....അതുകൊണ്ട് നീ ഇന്ന് വ്രതം എടുക്കണം  "

"പിന്നേ ..പത്ത്  ഇരുപത്തി അഞ്ച് വർഷം  ഇല്ലാതിരുന്ന കാര്യം ഇപ്പോൾ  പെട്ടെന്ന്..... ഒരു പപ്പടം എങ്കിലും പൊരിച്ചൂടയിരുന്നോ ?"ഒരു ഉരുള ചോറ് ഇറക്കികൊണ്ട്‌ ഞാൻ ചോദിച്ചു ...

"ഗുരുത്വ ദോഷം പറയാതെടാ... നിന്നെ ഞാൻ 6 മാസം ഗർഭിണി  ആയിരുന്നപ്പോള കൊച്ചണ്ണൻ മരിച്ചെ ...നിന്നെ കാണണമെന്ന് വലിയ ആഗ്രഹമായിരുന്നു പാവത്തിന്...അസുഖം വന്നു കിടക്കുമ്പോളും എന്നോട് പറഞ്ഞായിരുന്നു ..നിന്റെ കുഞ്ഞിനെ കണ്ടിട്ടേ ഞാൻ അങ്ങ് പോകുകയുള്ളെടി  എന്ന്...പാവം  ".അമ്മ പഴങ്കഥകളുടെ  കെട്ടഴിച്ചു ..
"ഇത്രയും നാൾ ആർക്കും ഈ ബലി ഇടണം എന്ന വിചാരം ഒന്നും ഇല്ലായിരുന്നോ "

"കുഞ്ഞമ്മ ഒരു ജ്യോത്സ്യനെ പോയി കണ്ടപ്പോൾ, അയാൾ  പറഞതാ ... ...മരിക്കുമ്പോൾ നിന്റെ ഇപ്പോഴത്തെ  പ്രായം ആയിരുന്നു കൊച്ചണ്ണന് ..അന്ന് കർമങ്ങൾ ഒന്നും വേണ്ട പോലെ ചെയ്തിട്ടുണ്ടാവില്ലായിരിക്കും .... കഴിഞ്ഞ തവണയൊക്കെ കുഞ്ഞമ്മയാ ബലി ഇട്ടത് ....കൈകൊട്ടി എത്ര വിളിച്ചിട്ടും കാക്ക ചോറ് എടുക്കുന്നില്ലെന്നാ അവൾ പറയണേ... നാളെ ഒരു തവണതെയ്ക്ക് നീ ബലി ഇടു...രാവിലെ കുറച്ചു നേരത്തെ എഴുന്നെല്ക്കണം എന്നല്ലേ ഉള്ളു  "

അപ്പോൾ നാളത്തെ ഉറക്കവും പോയികിട്ടി.... മരിക്കുന്നവർ എല്ലാം ബലി ചോറ് ഉണ്ണാൻ ക്യൂ നില്ക്കുകയല്ലേ....എനിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു

ഞായറാഴ്ച പതിവുള്ള ഉച്ചമയക്കം എന്ത് കൊണ്ടോ അന്നെനെ തിരിഞ്ഞു നോക്കിയില്ല

ഭിത്തിയിലെ ഫോട്ടോ ഫ്രെയിമിനുള്ളിൽ ...അവ്യക്തതയോടെ മാത്രം ഞാൻ കണ്ടിട്ടുള്ള കൊച്ചുമാമാനിലേക്ക് തന്നെ മനസ്സ് പോകുന്നു .....ആ ചിന്തകൾ എന്നെ വിടാതെ തുറിച്ചു നോക്കുന്നതുപോലെ

"അമ്മേ ....കൊച്ചുമാമന്റെ  ആ പഴയ ആൽബം എവിടെയാ "
"അത് ആ ട്രങ്ക് പെട്ടിക്കുള്ളിലെവിടെയോ ആണ്..നിനക്കെന്തിനാ ഇപ്പൊ അത്...മുഴുവൻ പൊടി  ആയിരിക്കും...വെറുതെ അതൊന്നും വലിച്ചെടുത്തു ജലദോഷം ആക്കണ്ട "

തലങ്ങും വിലങ്ങും ഒട്ടിച്ച കുറെ ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ് ഫോട്ടോകൾ...എല്ലാം കൂടി ചേർത്ത് ബൈൻഡ്‌  ചെയ്തു വച്ചിരിക്കുന്നു...മിക്കവാറും ചിത്രങ്ങളും കാലപ്പഴക്കം കാരണം നശിച്ചു പോയിരിക്കുന്നു... ചിലത് ഭിതിയിലുള്ളതിനെക്കാൾ അവ്യക്തം ....ചിലത് പശ  ഇളകി  ആൽബവുമായുള്ള ബന്ധം മുറിച്ചു സ്വതന്ത്രമായിരുന്നു ...ചിലഫോട്ടോകളുടെ തിരുശേഷിപ്പുകൾ എന്നപോലെ പശ കൊണ്ടുള്ള ചതുരങ്ങൾ പലയിടത്തും കാണാമായിരുന്നു  ....

"ഗീതയ്ക്ക് .....
എന്നെക്കാളും ഇഷ്ടമായിരുന്നു എനിക്ക് നിന്നെ...പക്ഷെ എന്തുകൊണ്ടോ എനിക്ക് അന്ന് നിന്നോട് കള്ളം പറയാനാ തോന്നിയെ....അതാണ് ഞാൻ ചെയ്ത ഏറ്റവും വലിയ ശരി എന്നെനിക്കിപ്പോൾ തോന്നുന്നു ....ഏതു നിമിഷവും നിലച്ചുപോയേക്കാവുന്ന എന്റെ ഹൃദയത്തിലെ ഓരോ സ്പന്ദനത്തിലും നിന്നെ കുറിച്ചുള്ള ഓർമകളാണ് ...എനിക്കൊരു തിരിച്ചുവരവുണ്ടെങ്കിൽ അന്ന് നിനക്ക് തരാനാണ് ഈ കത്ത്.....

അങ്ങനെ ഒന്നില്ലെങ്കിൽ  ...
എന്നെ കുറിച്ചുള്ള ഓർമ്മകൾ മങ്ങുന്നത്‌ പോലെ എന്റെ ഈ ഫോട്ടോയ്ക്ക് മാത്രം അറിയാവുന്ന എന്റെ പ്രണയവും കാലപ്പഴക്കത്തിൽ ദ്രവിച്ചു പോയ്ക്കൊള്ളട്ടെ ....

"
ഇളകിപോയ ഒരു ഫോട്ടോയുടെ പുറകിൽ എഴുതിയിരുന്ന ഈ വാക്കുകൾ  എന്നെ അമ്പരപ്പിച്ചു..

മറ്റൊരാളുടെ പ്രണയമാണ് ഞാൻ ഇപ്പോൾ വായിച്ചു കഴിഞ്ഞത് ...
ആരായിരിക്കും ഈ ഗീത...എന്തായിരിക്കും സംഭവിച്ചിട്ടുള്ളത് ..അമ്മയോട് ചോദിച്ചാലോ ??... ആർക്കും അറിയില്ലെങ്കിലോ ?.. എന്റെ മനസ്സിൽ ചോദ്യങ്ങളുടെ ഒരു വേലിയേറ്റം തന്നെ ഉണ്ടായി....


വെളുപ്പിന് ബലിപിണ്ടത്തിൽ തലകുനിച്ചു നമസ്കരിക്കുമ്പോൾ മനസ് നിറയെ ഇന്നലെ വായിച്ച പ്രണയവും ...അത് ഉണ്ടാക്കിയ ഉത്തരം കിട്ടാത്ത ചോദ്യാങ്ങളുമായിരുന്നു...........

നമസ്കരിച്ചു എഴുന്നേറ്റപ്പോൾ പുറകിൽ നിന്ന് അമ്മ പറയുന്നത് കേട്ടു
"നോക്കിയേ ... ദേ  ഒരു കാക്ക ...ആ വാഴയിൽ .... അതും ഒരു ബലികാക്ക തന്നെ...ബലികാക്കകളെ കണ്ടുകിട്ടാൻ തന്നെ വലിയ പാടാ ..ഞാൻ പറഞ്ഞില്ലേ..നിന്നോട് കൊച്ചണ്ണന് വലിയ സ്നേഹമാണെന്ന് "

വാഴയിലയിൽ അരിയും ,എള്ളും ...പൂവും  ചേർത്ത ബലിച്ചോറ്  കാക്ക കൊത്തി  തിന്നുന്നത് നോക്കി കുറച്ചു മാറി നിന്ന എന്റെ മനസിന്‌ എന്തെന്നില്ലാത്ത ഒരു വിങ്ങൽ ..

ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത രണ്ടുപേരുടെ നഷ്ടപ്രണയം എന്നെ അസ്വസ്ഥനാക്കുന്നു ...

എന്തിനാ ബലി ഇടുന്നെ എന്ന് കുട്ടിക്കാലത്ത്  ഞാൻ ചോദിച്ചപ്പോൾ ആരോ പറഞ്ഞുതന്നത് ഓർമയുണ്ട് ....മരിച്ചു പോയവർക്ക് ആ ദിവസം കാക്കയുടെ രൂപത്തിൽഭൂമിയിൽ  വരാനുള്ള അനുവാദം കിട്ടുമത്രേ  ..  ..ആ ദിവസം ഉറ്റവരെ എല്ലാരേയും കാണാനായി അവർ വരും ..നമ്മൾ ബലി ഇട്ടില്ലെങ്കിൽ ആഹാരം കഴിക്കാതെ അവർക്ക് പോകേണ്ടി വരില്ലേ ...അതുകൊണ്ടാ ബലി ഇടുന്നെ എന്ന് ...


വേറെ ഏതോ ലോകത്ത് നിന്നും ഉറ്റവരെ കാണാൻ ഒരു ദിവസത്തെയ്ക്ക് ഭൂമിയിൽ  വരുമ്പോൾ... എനിക്കുറപ്പായിരുന്നു ഏറ്റവും കൂടുതൽ കാണാൻ....കണ്ടുകൊണ്ടിരിക്കാൻ  ആഗ്രഹിക്കുന്നത് നഷ്ടപ്പെട്ടു പോയ ആ പ്രണയിനിയെ ആയിരിക്കുമെന്ന്
എന്നിട്ടും എന്തിനു ഒരിക്കലും കണ്ടിട്ട് പോലുമില്ലാത്ത ഞാൻ ഊട്ടുന്ന ബലി ചോറുണ്ണാൻ വന്നു.....

"ഈ പ്രണയം എന്റെ മനസ്സിൽ ഭദ്രമായിരിക്കും ....ഞാൻ ഓർമകളിൽ മായുന്നത് വരെ... "ആരോടെന്നില്ലാതെ ഞാൻ പതുക്കെ പറഞ്ഞു...


അവിടെ നിന്ന് തിരിഞ്ഞു നടക്കുമ്പോൾ എന്റെ കൈ തണ്ടയിൽ അനുഭവപ്പെട്ട നനവ്‌ ....തലേ ദിവസം ഇലത്തുമ്പുകളിൽ പെയ്തിറങ്ങിയ മഞ്ഞിന്റെ ആർദ്രത ആയിരുന്നെങ്കിലും അങ്ങനെ വിശ്വസിക്കാൻ എന്റെ മനസിന്‌ കഴിഞ്ഞില്ല ........ 

Monday, June 1, 2015

എന്റെ വിദ്യാലയം

അംഗനവാടിയിൽ പോയി തുടങ്ങിയപ്പോൾ തൊട്ടേ തുടങ്ങിയതാണ് പഠിക്കാൻ പോകാനുള്ള എന്റെ മടി .ആക്രി പെറുക്കാൻ വരുന്ന ഒട്ടത്തികൾക്ക് പിടിച്ചു കൊടുക്കുമെന്ന് പറഞ്ഞും.....ജനാർദ്ദനൻ സാറിനോട് പറഞ്ഞുകൊടുത്തു അടി വാങ്ങിതരുമെന്നും പറഞ്ഞു പേടിപ്പിച്ചു അമ്മ ഒരുവിധത്തിൽ എന്നെ ഉന്തിത്തള്ളി അവിടെ കൊണ്ടാക്കും ....എന്നാലും അംഗനവടിയിലെ തുറന്ന ക്ലാസ്സിലിരുന്നു ഞാൻ പുറത്തേയ്ക്ക് നോക്കിയിരിക്കും ...കാരണം രാവിലെയോ വൈകുന്നേരമോ കൊച്ചച്ചൻ  ആടിനെ കുളിപ്പിക്കാൻ അതുവഴി പോകുമെന്ന് എനിക്കറിയാം . എന്റെ കണ്ണുവെട്ടിച്ചു പോകാൻ ശ്രമിച്ചാലും കൊച്ചച്ചനെ കാണുമ്പോൾ തൊട്ടു ഞാൻ കരയാൻ തുടങ്ങും..... എന്റെ കരച്ചിലിന്റെ ഒച്ച കൂടുമ്പോൾ ...ഒരു കയ്യിൽ  ആടിനെയും മറ്റേ കയ്യിൽ  എന്നെയും പിടിച്ചു കൊണ്ട് കൊച്ചച്ചൻ വീട്ടിലേക്കു വരും. മിക്കവാറും എന്റെ ബാഗിൽ അംഗനവാടിയിലെ ചേച്ചിയമ്മ അന്നത്തെ ചോളമോ , മഞ്ഞപ്പോടിയോ ഒക്കെ നിറച്ചു വച്ചിട്ടുണ്ടാകും.....വീട്ടില് വന്നു അതും കഴിച്ചു കൊണ്ട് ആടിനുള്ള പ്ലാവില പെറുക്കാൻ പോകും....ഞാൻ പെറുക്കികൊണ്ടുവരുന്ന പ്ലാവില ആട് തിന്നുന്നത് കണ്ടു കൊണ്ട് അങ്ങനെ നിൽക്കും... പച്ച പ്ലവിലയെക്കൾ പഴുത്ത ഇലകളോടാണ് ആടുകൾക്ക്  കൂടുതൽ ഇഷ്ടം...ഈർക്കിലിൽ കോർത്തെടുക്കുന്ന ഇലകൾക്കിടയിൽ ഇടയ്ക്ക്  പച്ച ഇലയും വച്ച് കൊടുക്കും... ആട് അത് കൂടി തിന്നുമ്പോൾ  ഒരു വിജയിയുടെ മുഖ ഭാവം ആയിരിക്കും എന്റെ മുഖത്ത് 
അടുത്ത വർഷം  ഒന്നാം ക്ലാസ്സിൽ ചേരേണ്ട ചെറുക്കനാ ... ഇങ്ങനെ മടി പിടിച്ചാൽ എന്താ ചെയ്യുക... വീടിന്റെ ആഭ്യന്തര പ്രശ്നം ഞാനായി പതുക്കെ മാറി.....ഉപദേശിച്ചിട്ട് നന്നാവുന്നില്ല എന്ന് കണ്ടു വീട്ടുകാർ  പറഞ്ഞു " ഇവനെ ജനാർദ്ദനൻ സാറിന്റെ ക്ലാസ്സിൽ ചേർക്കാം ... അപ്പൊ പിന്നെ ബാക്കിയെല്ലാം സർ നോക്കും"
അന്ന് എന്റെ കണ്ണിൽ  നിന്ന് പോയ കണ്ണീരിനു കണക്കില്ല .... എന്റെ നിരാഹാര കരച്ചിൽ  സമരത്തിന്റെ ലക്‌ഷ്യം ഒന്ന് മാത്രം " എനിക്ക് ആ ക്ലാസ്സിൽ ചെരണ്ടേ....എന്നെ വേറെ ക്ലാസ്സിൽ ചേർത്താൽ മതിയേ "

എന്തുകൊണ്ട് ജനാർദ്ദനൻ സാറിനോട് എനിക്കിത്ര പേടി എന്നെനിക്കറിയില്ല .... പക്ഷെ പറഞ്ഞു കേട്ടിടത്തോളം സർ ക്രൂരനാണ് ...കണ്ടിടത്തോളം ഇപ്പോഴും ഉച്ചത്തിൽ മാത്രം സംസാരിക്കുന്ന ...മുറുക്കി ചുവപ്പിച്ചു ചുവന്ന നാക്കുകളുള്ള  ഒരു വലിയ രൂപം .....

അങ്ങനെ ആ വർഷം  ജൂണ്‍ 1 ന് ... കുറച്ചു മടിയോടു കൂടിയാണേലും ഞാൻ സ്കൂളിന്റെ പടി ചവിട്ടി.1- B അതാണെന്റെ ക്ലാസ് .
എന്നെ സ്കൂളിൽ ചേർത്തതോടെ കഷ്ടകാലം പിടിപെട്ടത്ഞങ്ങളുടെ വീട്ടിലെ ഞവര ചെടിക്കാണ് . പണ്ട് സ്ലേറ്റ്കൈ കൊണ്ട് തൊടാത്ത ഞാൻ സ്ലേറ്റ്മായ്ക്കാൻ ഞവരയുടെ ഇലകൾ  ഓരോന്നായി പറിച്ചെടുത്തു ..... വീട്ടിലെയും അടുത്ത വീടുകളിലെയും ഞവര ചെടികൾ  തണ്ട് മാത്രമായപ്പോൾ പിന്നെ ആരോ പറഞ്ഞു തന്നതനുസരിച്ച് സ്ലേറ്റ്മായ്ക്കാൻ തൊടിയിലെ വാഴപ്ലാഞ്ചി എടുക്കാൻ തുടങ്ങി....ഞാവരയേക്കൾ  മികച്ചതാണെന്ന് കൂട്ടുകാരോട് വീമ്പു പറഞ്ഞു....തൊട്ടടുത്ത ബെഞ്ചിലെ കുട്ടികളോട് മത്സരിച്ച്  അവരെക്കാൾ ഉച്ചത്തിൽ ...തൊണ്ട പൊട്ടും പോലെ ഒന്നാനാം പൈങ്കിളി പെണ്ണിന്റെ പാട്ട് വിളിച്ചു കൂവി.....റ്റീചർ ഇല്ലാത്ത സമയങ്ങളിൽ വീടിന്റെ അടുക്കളയിൽ നിന്ന് അമ്മ കാണാതെ കീറിയെടുത്ത തീപ്പെട്ടി പടങ്ങൾ ചേർത്ത് വച്ച് എണ്ണി  നോക്കി... ഏറ്റവും കൂടുതൽ ആരുടെ കയ്യിലാണെന്നു മത്സരിച്ചു... കീറിയ തീപ്പെട്ടി പടങ്ങളെ കൂട്ടത്തിൽ  കൂട്ടാൻ പറ്റില്ലെന്ന് പറഞ്ഞ കൂട്ടുകാരനോട് വഴക്കിട്ടു... അടികൂടി...ക്ലാസ്സിനെ മറയ്ക്കുന്ന തടി മറയിൽ അപ്പുറത്തെ ക്ലാസ്സിലെ സർ വടികൊണ്ട് അടിച്ചു ശബ്ദമുണ്ടാക്കുമ്പോൾ എല്ലാരും നല്ല കുട്ടികളായി......ജാമ്പക്കയും ..ചുവന്ന നെല്ലിക്കയും ...കണ്ണി മാങ്ങയും പങ്കു വച്ച് തിന്നു ....കൂട്ടുകാരന്റെ സ്ലേറ്റു ചവിട്ടി പൊട്ടിച്ചവനെതിരെ പരാതി  പറയാൻ ഹെഡ് മാസ്റ്ററുടെ റൂമിൽ  അവനു കൂട്ട് പോയി...ചെമ്മണ്ണ്നിറഞ്ഞ കാലുകളോടെ ...മണ്ണ് തേയ്ച്ചു കളര് മാറിയ ഉടുപ്പും ഇട്ടു വീട്ടിൽ  വരുമ്പോൾ അച്ഛൻ ചോദിക്കുമായിരുന്നു " നീ എന്താടാ കിളയ്ക്കാൻ പോയിട്ട് വരികയാണോ "

ആദ്യമായി ട്രെയിനിൽ കയറിയ കൂട്ടുകാരന്റെ ട്രെയിൻ  കഥകൾ വായും പൊളിച്ചിരുന്നു കേട്ടു ..അവൻ പറഞ്ഞു തന്ന കഥയിൽ ഇടയ്ക്കിടയ്ക്ക് ട്രെയിൻ വലിയ ഗുഹകളുടെ അകത്തു കൂടിവേണം പോകാൻ....അവിടെ നമ്മളെ പിടിച്ചു തിന്നാൻ വലിയ ഭൂതങ്ങൾ വായും തുറന്നിരിപ്പുണ്ട് ...ട്രെയിൻ  ഓടിക്കുന്ന ആൾ സ്പീഡിൽ ഓടിക്കണം ...അവൻ കയറിയ ട്രെയിൻ കണ്ണടച്ച് തുറന്നപ്പോഴേക്കും ഗുഹ കടന്നു അപ്പുറം എത്തി....കണ്ടിട്ടില്ലേലും ട്രെയിനിൽ കയറില്ലെന്നു അന്ന് ഉറപ്പിച്ചതാണ് . പരീക്ഷക്ക്കൂടുതൽ മാർക്ക് വാങ്ങിയാൽ അമ്മ വാങ്ങി തരാമെന്ന് പറഞ്ഞ വാച്ച് സ്വന്തമാക്കാൻ അടുതിരുന്നവന്റെ സ്ലേറ്റിലേക്ക് ഒളികണ്ണിട്ടു നോക്കി.....ആരോ കൊണ്ട് വന്ന ഫിലിം തുണ്ടിലൂടെ സിനിമയെ ആദ്യമായി കണ്ടു .... സ്കൂളിലേക്ക് വരുന്ന വഴി ഒരു മൈനയെ കണ്ടാൽ ഇരട്ടയെ കാണാൻ വേണ്ടി കാത്തു നിന്ന് സ്കൂൾ അസംബ്ലിക്ക് വൈകിയെത്തി, അടി കൊള്ളാതിരിക്കാൻ പുറകിൽ കയ്യും വച്ച് ഓടി  ....ടിച്ചറിന്റെ അടി കിട്ടും എന്ന് ഉറപ്പുള്ള ദിവസങ്ങളിൽ അമ്പലത്തിന്റെ മുൻപിൽ നിന്ന് കണ്ണടച്ച് പ്രാർത്ഥിച്ചു ,പത്തു വിരലും വായ്കുള്ളിൽ ഇട്ടു ചെയ്ത തെറ്റുകൾക്ക് ക്ഷമ ചോദിച്ചത്.....അടി കിട്ടും എന്ന് ഉറപ്പുള്ള സമയത്ത്... " ദൈവത്തിന് ശക്തി ഉണ്ടേൽ എനിക്ക് അടി കിട്ടില്ല " എന്ന് പറഞ്ഞത്... അപ്പോൾ പിന്നെ ബാക്കി ദൈവം നോക്കിക്കൊള്ളും എന്നായിരുന്നു വിശ്വാസം …കാരണം ശക്തി ഉണ്ടെന്നു ദൈവത്തിനു കാണിക്കാതിരിക്കാൻ പറ്റില്ലല്ലോ  
ഉച്ചക്ക് 1 മണി ആകുമ്പോഴേക്കും നമ്മൾ എല്ലാരും പാത്രവും കരണ്ടിയും എടുത്തു നിരന്നിരിക്കും... കഞ്ഞിയും പയറും ടീച്ചർ വിളമ്പി തരും...വീട്ടിൽ  ഉള്ള അച്ചാറുകൾ കൈ കൊണ്ട് തൊടില്ല എങ്കിലും, സ്കൂളിൽ ആരേലും കൊണ്ടുവരുന്ന 1 രൂപ അച്ചാർ അവരോടൊപ്പം പങ്കിട്ടു കഴിക്കും.. കഞ്ഞിയുടെയും പയറിന്റെയും സ്വാദ് വേറെ ഒന്നിൽ നിന്നും എനിക്ക് കിട്ടിയിട്ടില്ല .... നമ്മുടെ സ്കൂളിന്റെ പൈപ്പിൽ നിന്ന് വെള്ളം എടുക്കാൻ വരുന്ന ഹൈ സ്കൂളിലെ ചേട്ടന്മാരോട് ദേഷ്യമായിരുന്നു നമുക്ക്.... അവരുടെ അധികാരം പോലെ നമ്മളെയെല്ലാം തള്ളി മാറ്റി അവർ വെള്ളമെടുത്ത് പോകും...എനിക്കും പെട്ടെന്ന് വലുതാകണം എന്ന ആഗ്രഹം തോന്നി തുടങ്ങിയത് അന്ന് മുതലാണെന്ന് തോന്നുന്നു. മീശ വളരുന്നുണ്ടോന്നു കണ്ണാടിയിൽ പല തവണ നോക്കിക്കൊണ്ടിരുന്നു....അച്ഛന്റെ കൈലിമുണ്ട് എടുത്തു ഉടുത്ത് ഞാനും വലുതായെന്നു വീട്ടുകാരോട് പറഞ്ഞു.....സ്കൂൾ വിട്ടു തിരിച്ചു വരുന്ന വഴിക്കുള്ള കൈത്തോട്ടിൽ നിന്ന് മാനത്ത് കണ്ണിയെ പിടിച്ചു കഞ്ഞി പാത്രത്തിൽ ഇട്ടു കൊണ്ട് വരും... വീട്ടിലെ കിണറ്റിൽ  ഇട്ടു വളർത്താൻ ...ആരേലും കണ്ടാൽ സമ്മതിക്കില്ല അതുകൊണ്ട് ആരും കാണാതെ ഒളിച്ചും പതുങ്ങിയും കിണട്ടിലോട്ടു  മാനത്ത് കണ്ണിയെ ഇട്ടിട്ടു ഒറ്റ ഓട്ടം  വച്ച് കൊടുക്കും ഒരു ദിവസം രാവിലെ അമ്മ പറയുന്നത്കേട്ടു  ,, രാത്രി ഞാൻ പാമ്പ് പാമ്പ് എന്ന് വിളിച്ചു പറഞ്ഞുന്ന് ...അത് കൊണ്ട് അമ്പലത്തിൽ മഞ്ഞപൊടി വാങ്ങി കൊടുക്കണം എന്ന്.നമ്മുടെ കൂട്ടത്തിലെ ചിലര്ക്കൊക്കെ സൈക്കിൾ ഉണ്ടായിരുന്നു അന്ന്.. എന്റെ മനസിലും ആഗ്രഹം നുരഞ്ഞു പൊന്തി... അവസാനം ഞാൻ ഉറക്കത്തിൽ കിടന്നു സൈക്കിൾ സൈക്കിൾ എന്ന് പറയാൻ തീരുമാനിച്ചു.അന്ന് രാത്രി ഉറങ്ങിയത് പോലെ കിടന്നു വിളിച്ചു പറഞ്ഞു നോക്കി....അച്ഛനും അമ്മയും അത് കേട്ട് എന്നതും ഉറപ്പാണ്‌..പക്ഷെ സൈക്കിൾ മാത്രം കിട്ടിയില്ല....
ആയിടയ്ക്കാണ് സ്കൂളിലേക്ക് വരുന്ന വഴി എന്നും പാർവതി  ചേച്ചിയെ കാണുന്നത്...ചേച്ചിയായിരുന്നു പിന്നെ എന്നും എന്റെ ബാഗ്പിടിച്ചു കൊണ്ട് നടക്കുന്നത്...വഴിയിലെ ചെടികളുടെ മണ്ടയിൽ ഓരോ അടികൊടുതും...മാവിന് കല്ലെറിഞ്ഞും...കാലുകൊണ്ട്എന്തേലും ഒക്കെ തട്ടികളിച്ചും ഞാൻ ഇങ്ങനെ നടക്കും...ചേച്ചി ഹൈ സ്കൂളിലായിരുന്നു ...എന്നാലും എന്നും എന്നെ ക്ലാസ്സിൽ കൊണ്ടാക്കും...ചിലപ്പോ പോകുന്ന വഴിക്ക് സിപപ് വാങ്ങി തരും......ഹൈ സ്കൂളിലായാൽ  ഒരുപാടു പഠിക്കാനുണ്ടെന്നു പറഞ്ഞു പേടിയാക്കുകയും ചെയ്യും . അന്നൊരു ദിവസം ചേച്ചിയെ വഴിയിൽ  കണ്ടതെ ഇല്ല ....കുറെ നേരം ഞാൻ കാത്തു നിന്ന്  ...അസംബ്ലിയിൽ പ്രതി ജ്ഞയും പറഞ്ഞു കഴിഞ്ഞപ്പോഴാ സ്കൂളിൽ എത്തിയത്.... സർ  കാണാതെ ജനൽ  ചാടി ക്ലാസ്സിൽ ചെന്നിരുന്നു വൈകുന്നേരം വീട്ടിൽ  ചെന്ന് അമ്മയോട് ചേച്ചിയെ ക്കുറിച്ച് പരാതി പറഞ്ഞപ്പോഴാ അമ്മ പറഞ്ഞെ ചേച്ചി ഇനി ഒരിക്കലും വരില്ല എന്ന്.....കാരണം എനിക്ക് കേൾക്കണ്ടായിരുന്നു ...അന്ന് എന്റെ കരച്ചിൽ  നിരത്താൻ ഒട്ടത്തിയുടെ സഞ്ചിയുടെ വലിപ്പ ത്തിനോ , ജനാർദ്ദനൻ സാറിന്റെ ക്രൂരതയുടെ ഓർമപ്പെടുത്തലിനോ കഴിയുമായിരുന്നില്ല....എപ്പോൾ ഉറങ്ങി എന്നെനിക്കറിയില്ല....പിറ്റേന്ന് അമ്മ പറഞ്ഞത് ശരി ആണെങ്കിൽ ചേച്ചി ആകാശത്തെ നക്ഷത്രമായി എന്നെ നോക്കി കണ്ണുചിമ്മും ....അത് ശരിയായിരിക്കും അമലിന്റെ അപ്പൂപ്പൻ നക്ഷത്രമായിഅവനെ നോക്കി കണ്ണു ചിമ്മാറുണ്ടെന്നു അവൻ പറഞ്ഞത് ഞാൻ ഓർത്തു ...പിന്നീടുള്ള എല്ലാ രാത്രികളിലും ഓടിട്ട വീട്ടിൽ വെളിച്ചം വരാൻ ഓടിനു പകരം വച്ചിരിക്കുന്ന കണ്ണാടിയിലൂടെ ഞാൻ ആകാശത്തേക്ക് നോക്കി കിടന്നിട്ടുണ്ട്....ഒരു നക്ഷത്രവും എന്നെ നോക്കി കണ്ണുചിമ്മിയിട്ടില്ല .....അതെന്താ നക്ഷത്രങ്ങൾ എന്നെ നോക്കി മാത്രം കണ്ണുച്ചിമ്മാത്തെ ??ഇനി ചേച്ചിക്ക് എന്നെ ഇഷ്ടമില്ലത്തോണ്ടാണോ ??..ഭൗതിക ശാസ്ത്രത്തിലെ പല തിയറികൾ പിന്നീട് പടിച്ചെങ്കിലും ഇതിന്റെ പുറകിലുള്ള ശാസ്ത്രം മാത്രം എനിക്കിതുവരെ മനസിലായിട്ടില്ല......
ഹയർ സെക്കന്ററി കഴിഞ്ഞു വെക്കേഷനിൽ അച്ഛനെ സഹായിക്കാൻ പത്ര വിതരണത്തിന് പോയ ഒരു ദിവസം...ഞാൻ പഠിച്ച സ്കൂളിലെ ടീച്ചർ  സ്കൂളിലേയ്ക്ക് പോകാതെ കരഞ്ഞു കൊണ്ട് നിൽക്കുന്ന മകനെ പേടിപ്പിക്കുന്നത്കേട്ടു...."സ്കൂൾ വണ്ടി വരാറായി....ഇനിയും  കരഞ്ഞു കൊണ്ട് നിന്നാൽ നാളെ മുതൽ നിന്നെ കഞ്ഞിപള്ളികൂടത്തിൽ വിടും "കാലം മാറുകയായിരുന്നു... നാട്ടിൻ പുറത്തെ സ്കൂളിന്റെ നന്മയുടെ കടയ്ക്കൽ പൊങ്ങച്ചത്തിന്റെ കോടാലി വീഴാൻ തുടങ്ങിയിരിക്കുന്നു

പക്ഷെ ഇന്നും വേറൊരു രാജ്യത്ത് .. തികച്ചും വ്യത്യസ്തമായ ഒരു സംസ്കാരത്തിൽ ജീവിക്കുമ്പോഴും ...നാട്ടു മാവിന്റെ രുചിപോലെ...വേനൽ  മഴയുടെ ആശ്വാസം പോലെ... ഉത്സവ പറമ്പിലെ മേളപ്പെരുക്കം പോലെ    ...എന്റെ കഞ്ഞി പള്ളികൂടത്തെ കുറിച്ചുള്ള ഓർമകളും  എനിക്കൊരു ലഹരിയാണ്....എന്നെ ഞാനാക്കുന്ന ... എന്റെ സ്വകാര്യ അഹങ്കാരമാണ്…

തിങ്കളും താരങ്ങളും തൂവെള്ളി കതിർ ചിന്നും
തുംഗമാം വാനിൻ  ചോട്ടിലാണെന്റെ വിദ്യാലയം
ഇന്നലെ കണ്ണീർ വാർത്തു കരഞ്ഞീടിന വാനം
ഇന്നിതാ  ചിരിക്കുന്നു ...പാലൊളി ചിതറുന്നു
മുൾച്ചെടി തലപ്പിലും പുഞ്ചിരി വിരിയാറു
ണ്ടച്ചെറു പൂന്തോപ്പിലെ  പനിനീരുരയ്ക്കുന്നു
മധുവിൻ മത്താൽപ്പാറി മൂളുന്നു മധുപങ്ങൾ
മധുരമിജ്ജീവിതം ചെറുതാണെന്നാകിലും
ആരല്ലെൻ ഗുരുനാഥർ   ആരല്ലെൻ ഗുരുനാഥർ
പാരിതിലെല്ലാമെന്നെ പഠിപ്പിക്കുന്നതെന്തോ  ”



Sunday, May 17, 2015

എന്റെ കാഴ്ചകൾ

എയർപോർടിന്റെ  ഗ്ലാസ്സ്  വിൻഡോയിലൂടെ  പുറത്തേക്കു നോക്കുമ്പോൾ വെള്ള പുതച്ചു കിടക്കുന്ന ഭൂമിയിലേക്ക് മഞ്ഞു പെയ്തിറങ്ങുന്നത് കാണാമായിരുന്നു . ലഗേജ്  ഇതുവരെ വന്നിട്ടില്ല.സിനിമയിലും പടങ്ങളിലും മാത്രം കണ്ടിട്ടുള്ള ആ കാഴ്ച തൊട്ടു മുന്നിൽ  ഞാൻ കണ്ടു കൊണ്ടങ്ങനെ നിന്നു . Sweden  - നോബേൽ  സമ്മാനത്തിന്റെ നാട്.സ്വപ്നത്തിൽ  പോലും വിചാരിച്ചതല്ല എന്റെ ജീവിതത്തിൽ ഇങ്ങനെ ഒരു twist  ദൈവം കാത്തു വച്ചിട്ടുണ്ടെന്ന്.

തണുപ്പ്  എന്ന് പറഞ്ഞാൽ ഇങ്ങനെ ഉണ്ടോ ഒരു തണുപ്പ്.നാട്ടിൽ ചെന്ന് ആരേലും വൃശ്ചിക മാസത്തെ തണുപ്പിനെ കുറിച്ച് പറയുമ്പോൾ ചുമ്മാ പറയാല്ലോ " ഇതൊക്കെ എന്ത് തണുപ്പ്, തണുപ്പൊക്കെ അങ്ങ് Swedenil ." :) ഡൽഹിയിൽ പോയപ്പോൾ മാത്രമാണ് ഞാൻ ആകെ തണുപ്പ് എന്താണെന്നു ശരിക്ക് അറിഞ്ഞിട്ടുള്ളത്.അതിന്റെ ഒരു എക്സ്പീരിയൻസിൽ നമ്മുടെ സ്വന്തം തിരോന്തരത്ത്‌ നിന്ന് ഒരു sweaterum വാങ്ങി കൊണ്ട് വണ്ടി കയറിയതാ . ഇത് ഒരുമാതിരി കോത്താഴത്തെ ഏർപ്പാട് ആയിപോയി.സിനിമയിൽ ഒക്കെ കാണാൻ നല്ല രസമാണേലും , തണുപ്പും , മഞ്ഞു മഴയും ഒക്കെ   നേരിട്ടനുഭവിക്കുമ്പോൾ  dark  scene  ആണ് Bro .പുറത്തേക്കു ഇറങ്ങിയപ്പോൾ അത് ശരിക്കങ്ങു മനസിലായി.....കാലും കൈയും ഒക്കെ മരവിച്ചു പോയി എന്ന് തോന്നിപോയി. എങ്ങനെയൊക്കെയോ കാറിൽ കയറിപറ്റി. അങ്ങനെ നമ്മുടെ roomies  ന്റെ ഭാഷയിൽ  പറഞ്ഞാൽ
ഒറ്റ മുണ്ടും ഉടുത്തു കൊണ്ട് മഞ്ഞുകാലത്ത് ഇവിടെ എത്തിയ ആദ്യത്തെ ആളായി ഞാൻ.
Roomies  - ഒന്നാമത്തെയാൾ നമ്മുടെ നേതാവും അന്നദാതാവും . നമ്മുടെ കൂട്ടത്തിൽ  cooking  എന്താണെന്നു അറിയാവുന്ന ഒരേ ഒരാൾ എന്നതുകൊണ്ട്‌ എല്ലാ ആഴ്ചയും പറയും
"ഒരു പ്രത്യേക രീതിയാണ്‌ ഞാൻ ഈ കറി  ഉണ്ടാക്കാൻ അവലംബിക്കുന്നത്"
taste  നോക്കി കഴിഞ്ഞു അഭിപ്രായം ചോദിക്കുമ്പോൾ, എല്ലാം ഒരു പോലെ ഇരിക്കുമെങ്കിലും നമ്മൾ പറയും

" ബാക്കി എല്ലാം പാകത്തിന്, കുറച്ചു സ്വാദ് കൂടി ആകാമായിരുന്നു "

രണ്ടാമത്തെയാൾ  ഒരു മാന്യനാണ്, പോരാത്തതിനു സന്യാസിയും.എല്ലാ ആഴ്ചയും ഈതെലും ഭജന കൂടിയില്ലേൽ പുള്ളിക്ക് വിഷമം ആണ്.സംസാരിച്ചു തുടങ്ങിയപ്പോൾ ഇദ്ദേഹം  ആദ്യമായി  പറഞ്ഞ വാക്ക് Sweden  എന്നാണെന്നും ചരിത്രകാരന്മാർ പറയുന്നുണ്ട്.അതുകൊണ്ടുതന്നെ ടിയാൻ  സ്വീഡൻകാരൻ  എന്നാണ് വൈക്കം  പ്രദേശത്ത് അറിയപ്പെട്ടിരുന്നത് എന്ന് പറഞ്ഞു കേൾക്കുന്നു .പെണ്‍കുട്ടികളുടെ മുഖത്ത് പോലും നോക്കാതെ എപ്പോളും ഈശ്വര ചിന്തയിൽ  ജീവിക്കുന്ന ഈ മനുഷ്യൻ ഇവിടെ  എത്തിച്ചേർന്നത് നമ്മുടെ അല്ല ഈ നാട്ടുകാരുടെ ഭാഗ്യം.ഒരു ദിവസം ഓഫീസിലേക്കുള്ള പോകുകയായിരുന്നു നമ്മൾ  , നമ്മുടെ മുൻപിലായി  കുറച്ചു പെണ്‍ കുട്ടികളും ഉണ്ട് , അപ്പോഴാണ് സന്യാസിക്കൊരു  ഡൌട്ട്

" അതെ ... ഞാൻ കുറെ നാളായി ശ്രദ്ധിക്കുന്നു ഇവിടത്തെ പെണ്ണുങ്ങളെല്ലാം ബാക്കിൽ ZIP  വച്ചിട്ടുണ്ട് , അതെന്തിനായിരിക്കും അത് "
അന്ന് നമുക്ക് മനസിലായി സന്യാസി പെണ്‍കുട്ടികളുടെ മുഖത്ത് നോക്കാത്തതിന്റെ  രഹസ്യം .
ആകെ 2 കണ്ണുകളല്ലേ  ഉള്ളു , ഇതെല്ലാം  കൂടി മാനേജ് ചെയ്യണ്ടേ , സമയം കിട്ടുന്നില്ലായിരിക്കും പാവത്തിന് .
ഈ മരം കോച്ചുന്ന തണുപ്പത്ത് , രണ്ടു മൂന്നു ഡ്രസ്സ്‌ ഒക്കെ ഇട്ടു അതിനു മുകളിൽ  ജാക്കെറ്റും  ഇട്ട്  അടിമുടി പുതച്ചു മൂടി ഒരു ബഹിരാകാശ സഞ്ചാരിയെ പോലെ വേണം എന്നും ഓഫീസിൽ പോകാൻ..  അങ്ങനെ ഒരുദിവസം രാവിലെ തണുത്തു വിറങ്ങലിച്ചു ട്രെയിനിൽ കയറി ഇരുന്നപ്പോളുണ്ട്‌ എവിടെ നിന്നോ പല്ലി  ചിലക്കുന്ന ഒരു ശബ്ദം.ഹേ  എന്ത്.... ഈ തണുപ്പത്തും പല്ലിയോ ??....അങ്ങനെയാണേൽ അവനെ ഒന്ന് കണ്ടിട്ട് തന്നെ ബാക്കി കാര്യം എന്ന് വിചാരിച്ചു ചുറ്റും നോക്കി.ആ ശബ്ദം എന്റെ തൊട്ട് മുന്നിലെ സീറ്റിൽ നിന്നാണെന്ന്  കുറച്ചു കഴിഞ്ഞാണ് മനസിലായെ , അവിടെ ഒരുത്തനും ഒരുത്തിയും കൂടി ഉമ്മ വച്ച് കളിക്കുവാ .....! ബാക്കിയുള്ളവൻ  തണുത്തു  വിറങ്ങലിച്ചു ഇരിക്കുമ്പോൾ അവിടെ തകർത്തു  ഉമ്മ ....അതും DTS സൗണ്ടിൽ .....ഭഗവാനേ കണ്ട്രോളു തരണേ എന്ന് വിചാരിച്ചു വേറെ എന്തേലും ചിന്തിക്കാൻ തീരുമാനിച്ചു.....അല്ലേലും ആവശ്യ സമയത്ത് ഒന്നും മനസിലേക്ക് വരില്ലല്ലോ .......ഒരു പാട് നേരം ആയല്ലോ... ആ തെണ്ടി ഇതുവരെ ഉമ്മ വച്ച് തീർന്നില്ല ... ഇതിനു മാത്രം ഇതെന്താണാവോ ........ധൈര്യമുണ്ടേൽ നീ കേരളത്തിൽ  വന്നു ഇങ്ങനെ കാണിക്കടാ....അപ്പോൾ കാണാം സദാചാര പോലീസ്  നെഞ്ചത്ത് കേറി ഇരുന്നു പൊങ്കാല ഇടുന്നെ......ഹല്ല  പിന്നെ ദേഷ്യം വരില്ലേ .....കാവിലമ്മേ ശക്തി തരൂ ......

കുറച്ചു നാൾ  കഴിഞ്ഞപ്പോഴാ മനസിലായെ ഇവിടെ എപ്പോ ഉമ്മ വയ്ക്കണം എന്ന് തോന്നിയാലും അപ്പൊ അങ്ങ് ഉമ്മ വയ്ക്കും അവിടെ പിന്നെ കുഞ്ഞമ്മ നിക്കുന്നെന്നോ, മാമൻ നിക്കുന്നെന്നോ എന്നൊന്നും ഇവരു  നോക്കില്ല ...വികസിത രാജ്യം ആണെന്ന് പറഞ്ഞാലും ,നമ്മുടെ നാട്ടിലെ പോലെ പിച്ചക്കാർ ഇവിടെയും ഉണ്ട് എല്ലാ സ്ഥലത്തും...പക്ഷെ ഉമ്മ വയ്ക്കണം എന്ന് തോന്നിയാൽ അവരും പബ്ലിക്‌ ആയി അതങ്ങ് ചെയ്യും, അതിനു വേറെ മാറ്റം ഒന്നുമില്ല......
ഒരു വിധത്തിൽ  മനസിനെ കണ്ട്രോളു  ചെയ്തു ഓഫീസിലെത്തിയാലോ,,,, ഏതോ ഒരു അന്യ ഗ്രഹത്തിൽ എത്തിയ പോലെയാണ്..ഇന്ത്യകാരായി വളരെ കുറച്ചു പേർ  മാത്രം ....ബാക്കിയുള്ള സായിപ്പന്മാരും , മദാമ്മമാരും ഒക്കെ പരസ്പരം സംസാരിക്കുന്നതു Swedishil . അവർ അങ്ങോട്ടും ഇങ്ങോട്ടും എന്തൊക്കെയോ പറയുന്നു ,, നമ്മുടെ മുത്തിക്ക്  വിളിക്കുന്നതാണോ എന്നറിയില്ലേലും എന്തു  കേട്ടാലും ഒരു വളിച്ച ചിരിയും ഫിറ്റ്‌ ചെയ്തു നമ്മൾ അങ്ങ് നില്ക്കും . പിന്നെ ഇവിടത്തുകാരുടെ ഒരു പ്രത്യേകത ആഹാരം കഴിച്ചാൽ വായും കഴുകില്ല , കക്കൂസിൽ പോയാൽ  ********** കഴുകില്ല എന്നുള്ളതാണ്.... ഇപ്പൊ നിങ്ങൾക്കൊരു  സംശയം തോന്നാം ഈ പറഞ്ഞ രണ്ടാമത്തെ കാര്യം ഞാൻ എങ്ങനെ അറിഞ്ഞു എന്ന്.....സംഗതി സിമ്പിൾ ...ഒരു ദിവസം എന്റെ ഭാഗ്യക്കെടിനു അത്രടം വരെ  പോകേണ്ടി വന്നു.... അവസാനം ഒന്നിന് പോയവൻ  രണ്ടും കഴിഞ്ഞിട്ട് വെള്ളം തൊടാതെ തിരിച്ചു വന്നു എന്ന് പറഞ്ഞാൽ മതിയല്ലോ.......അവസാനം കൈകുമ്പിൾ   ചോരാതെ കുറെ തവണ വെള്ളം എടുക്കേണ്ടി വന്നു ...അന്ന് മനസിലായി  "വെള്ളം അമൂല്യമാണ്  അത് പാഴാക്കരുത് ....."
പതിയെ പതിയെ ഓഫീസിൽ  ഉള്ള എല്ലാവരോടും ഒരു സുഹൃദ് ബന്ധം സ്ഥാപിക്കാൻ പറ്റി . ആ ഇടയ്ക്കാണ് മറ്റൊരു ടീമിലെ ഒരു മദാമ്മയ്ക്ക് നമ്മുടെ ഹെൽപ്  വേണം എന്ന് പറഞ്ഞു വന്നത് . ചുമ്മാ അവിടവിടെ തുള്ളിച്ചാടി നടക്കുകയും ,, ചെറിയ എന്തേലും കാര്യത്തിനും ആ ഏര്യ മുഴുവൻ അറിയിചോണ്ട് ചിരിക്കുകയും ചെയ്യുന്ന കിളി പോയ ഒരു ഐറ്റം .ഏതാണ്ട് ഒരു 25-30 വയസ്  കാണുമായിരിക്കണം. ഞാൻ ഹെല്പ് ചെയ്യും എന്ന് മാനേജർ പറഞ്ഞതും ആ പെണ്ണുമ്പിള്ള എന്റെ സീറ്റിന്റെ ഒരു അറ്റത്ത്‌  ഇരിപ്പുറപ്പിച്ചു.

"ഇത് വല്ലതും ഒക്കെ നടക്കും ,   ഹേയ് .. ഫസ്റ്റ് ഡേ അങ്ങനെ ഒന്നും നടക്കില്ലന്നെ "....ഇങ്ങനെ ഒക്കെ ആലോചിച്ചു ആ മദാമ്മ കൊച്ചിനെ ഹെൽപ്  ചെയ്യാൻ തുടങ്ങി ..... ഏതാണ്ട് ഒരു അര മണിക്കൂർ  കഴിഞ്ഞു കാണും ....പെട്ടെന്ന് ഒരു കരച്ചിലിന്റെ ശബ്ദം കേട്ടു .. ദേ  നമ്മുടെ മദാമ്മ കൊച്ചിരുന്നു കരയുന്നു..... swedishil എന്തോ വിളിച്ചു പറയുന്നും ഉണ്ട് .....കരച്ചിൽ ശബ്ദം കൂടി കൂടി വന്നു....ഇടയ്ക്കു എന്തൊക്കെയോ പറയുന്നു. എനിക്കതൊട്ടു  മനസിലാകുന്നും ഇല്ല,,,ചുറ്റും ഉള്ളവര എല്ലാം ഇങ്ങോട്ടാണല്ലോ  നോക്കുന്നത്.....ഭഗവാനേ .... ഞാൻ ഒന്നും ചെയ്തിട്ടില്ലന്നു ഇവന്മാരോട് എങ്ങനെയാ പറഞ്ഞു മനസിലാക്കുക.....സായിപ്പന്മാരുടെ അടികൊണ്ടു ഹോസ്പിറ്റലിൽ കിടക്കുന്നതായി ഞാൻ ഒരു നിമിഷം കണ്ടു.....കൈ രണ്ടും അങ്ങ് പൊക്കിയാലോ....അടി കൊള്ളാതെ  എങ്കിലും രക്ഷപ്പെടാം എന്നു  വിചാരിച്ചു കൈപൊക്കാൻ  തുടങ്ങിയപ്പോൾ ദേ  ആ മദാമ്മ കൊച്ചു കരഞ്ഞുകൊണ്ട്‌ എഴുന്നെറ്റൊരു  ഓട്ടം . പണി പാളി.............
ഇനി എന്തായാലും നേരാം  വണ്ണം നാട്ടിൽ എത്താൻ  പറ്റില്ല എന്ന് വിചാരിച്ചു ഞാൻ അങ്ങനെ ഇരുന്നു.എന്തായാലും കാര്യം എന്താണ് ആ പെണ്ണ് പറയുന്നതെന്ന് ആരോടേലും ചോദിച്ചു നോക്കാം എന്ന് കരുതി അടുത്തിരുന്ന David എന്നൊരു സായിപ്പിനോട്‌   ഞാൻ ചോദിച്ചു "അല്ല ഇതിപ്പോ എന്താ പറ്റിയെ ... പൂരവും പെരുന്നാളും ഒരുമിച്ചു വന്നപോലെ ഉണ്ടല്ലോ..വെടിക്കെട്ട്‌ മാത്രം എന്റെ നെഞ്ചത്തും......"
അപ്പോഴാണ് അറിയുന്നെ ആ മദാമ്മ വർക്ക്‌ ചെയ്തോണ്ടിരുന്ന ഏതോ ഒരു application  ക്രാഷ് ആയി ...അവരുടെ അര മണിക്കൂറത്തെ വർക്ക്‌ വേസ്റ്റ് ആയി....അതിനാണ് ഈ ബഹളം എല്ലാം കാണിച്ചേ...ശേയ് ...മദാമ്മമാരുടെ വിലകളയാനായിട്ടു.......അയ്യം തന്നേ ........ഇവിടത്തെ ആൾക്കാർ ബോൾഡ്  ആണ് എന്നൊക്കെ പറഞ്ഞിട്ട് ഇതൊരുമാതിരി .......അയ്യേ .......
അപ്പോഴാണ് എന്റെ നല്ല ജീവൻ  എനിക്ക് തിരിച്ചു കിട്ടിയെ ....David നോട് ഞാൻ ഒരു നന്ദി പറഞ്ഞു....അവൻ മറുപടി ഒരു ചെറു പുഞ്ചിരിയിൽ ഒതുക്കി..... അല്ലേലും അവൻ അങ്ങനെ തന്നെയാണ് . ജനിച്ചപ്പോൾ മുതൽ ഓട്ടിസത്തിന്റെ ഒരു വകഭേദമായ asperger's syndrome എന്ന അസുഖത്തിന്റെ പിടിയലാണ് ..നമ്മളെപോലെ സംസാരിക്കാൻ പറ്റില്ല , നടക്കാൻ പറ്റില്ല , ചിന്തിക്കാൻ പറ്റില്ല .......അവൻ എന്ത് ചെയ്യുമ്പോളും  ആ വ്യത്യാസം നമുക്ക് പ്രകടമാണ് ....പക്ഷേ  ഇതൊക്കെ ആണേലും അവനെപോലെ സഹായ മനസ്ഥിതി ഉള്ള വേറെ ഒരാളെ ഞാൻ കണ്ടിട്ടില്ല .....സ്വന്തം പരിമിതികളെ കുറിച്ച് പൂർണ  ബോധ്യമുള്ള ഒരു മനുഷ്യൻ....ഒറ്റയ്ക്ക്  ഒരു വീട്ടിൽ  ആരുടേയും സഹായം ഇല്ലാതെ സ്വന്തമായി പണിയെടുത്തു കാശുണ്ടാക്കി ജീവിക്കുന്നു.....ഒരു വലിയ മാതൃകയാണ് അവൻ നമുക്കും ഇനി വരുന്ന തലമുറക്കും .

ഒരു ദിവസം ഉച്ച കഴിഞ്ഞു ഞാൻ പുറത്തേയ്ക്ക് ഇറങ്ങുന്ന സമയത്ത് അവൻ ബാഗൊക്കെ പാക്ക്  ചെയ്തു വരുന്നുണ്ടായിരുന്നു....ഇവിടെ മിക്കവാറും എല്ലാ ഓഫീസിലും എംപ്ലോയീസിനു വേണ്ടി fruits  വയ്ക്കുന്ന പതിവുണ്ട് ...അതിൽ നിന്ന് എടുത്ത ഒരു ആപ്പിൾ അവന്റെ കയ്യിൽ  ഉണ്ടായിരുന്നു... ഇന്ന് ഹാഫ് ഡേ ലീവ് ആണത്രേ ..അത് കൊണ്ടുതന്നെ ആഹാരം ഒന്നും ഉണ്ടാക്കിയിട്ടില്ല.. ഇന്നത്തെ ലഞ്ച് ആ ആപ്പിൾ ആണ്.അങ്ങനെ സംസാരിച്ചു കൊണ്ട് നമ്മൾ പുറത്തിറങ്ങി ...പുറത്തു നല്ല തണുപ്പായിരുന്നു ....വരുന്ന വഴിയിലായി ഒരു പ്രായമായ സ്ത്രീ ഇരുന്നു പിച്ചയെടുക്കുന്നുണ്ടായിരുന്നു... ഒരു കോഫി കപ്പ്‌ ആണ് അവരുടെ പിച്ചപാത്രം , അതിൽ ഒന്നോ രണ്ടോ നാണയത്തുട്ടുകൾ ഉണ്ട്.... ആ കൊടും തണുപ്പിലും അവർ അതുവഴിപോകുന്ന എല്ലാവരുടെയും മുൻപിൽ കൈ നീട്ടുന്നുണ്ടായിരുന്നു...വിളറി വെളുത്ത മുഖത്ത് രക്തം അവശേഷിക്കുന്നില്ലെന്നു തോന്നിപോയി....വരുന്ന വഴിയിൽ എന്നെ പോലും ഞെട്ടിച്ചു കൊണ്ട് തന്റെ കയ്യിലിരുന്ന ആപ്പിൾ ആ സ്ത്രീക്ക് കൊടുത്തു ഒന്നും മിണ്ടാതെ ഡേവിഡ്‌ നടന്നുപോയി.മുൻപാരോ  എറിഞ്ഞുകൊടുത്ത നാണയതുട്ടുകളെക്കൾ വിലയുണ്ട്‌ അവർക്കതിനെന്നു  ആ മുഖം വിളിച്ചു പറഞ്ഞു...
ദൈവം എന്നത് ഒരു സങ്കല്പമായിരിക്കാം .. പക്ഷെ  അത് മനുഷ്യർക്കിടയിൽ ആണ് ഉള്ളത് എന്ന് എനിക്കനുഭവപ്പെട്ടു.......ദൈവത്തിനു വേണ്ടി കൊല്ലാനും ചകാനും നടക്കുന്നവരും , മണി മേടകൾ കേട്ടിപ്പോക്കുന്നവരും, ദൈവത്തിന്റെ പ്രതിപുരുഷന്മാർ എന്ന് സ്വയം അവരോധിക്കുന്നവരും മറ്റുള്ളവരുടെ നന്മയെക്കാൾ സ്വന്തം സ്വാർത്ഥ  തല്പര്യങ്ങളല്ലേ സംരക്ഷിക്കുകയും വളർത്തികൊണ്ടു  വരികയും ചെയ്യുന്നത്....

ഞാൻ എന്റെ ചിന്തകളിൽ നിന്ന് ഉണർന്നപ്പോഴേക്കും ,, ഡേവിഡ്‌ വളരെ ദൂരെ എത്തിയിരുന്നു ,, നടക്കുമ്പോൾ ബാലൻസ്  തെറ്റാതിരിക്കാൻ അവൻ ശ്രമിക്കുന്നത് ദൂരെ നിന്ന് എനിക്ക് കാണാമായിരുന്നു.....കണ്ണെടുക്കാതെ അവനെയും നോക്കി കൊണ്ട് ആ പാവം സ്ത്രീ ഇരിക്കുന്നു.......

ഭക്തിയുടെ പേരിൽ കാശു പിരിച്ചു ബിസിനസ്‌ നടത്തി കൊള്ളലാഭം നേടി അതിലൊരു ഭാഗം സമൂഹത്തിനു കൊടുക്കുന്നതല്ല charity .... അത് സ്വന്തം അദ്ധ്വാനത്തിന്റെ ഒരു വിഹിതം പാവപ്പെട്ടവനു  കൊടുക്കുമ്പോൾ ആണെന്ന് ആരോ പറഞ്ഞത് ഞാൻ ഇവിടെ കൂട്ടി വായിക്കുന്നു .

Tuesday, March 17, 2015

ഇത്തിരി സ്വകാര്യം

ഇതു കൂടി ചേർത്തു മൂന്നാമത്തെ തവണയാണ് അലമാരയുടെ കതകു തുറന്നടയുന്നത് ….. അത് പോരാഞ്ഞിട്ട് പ്ലാസ്റ്റിക് കവറിന്റെ കിലുക്കം വേറെ…. നല്ലൊരു ഞായറാഴ്ച ആയിട്ട് ഈ പെണ്ണ് ഉറങ്ങാനും സമ്മതിക്കില്ലല്ലോ .. പുതപ്പിനടിയിൽ കിടന്നു ഞാൻ പല്ലുകടിച്ചു…
വീണ്ടും ദേ കതകു തുറക്കുന്നു
ഇതിനു മാത്രം തുറക്കാൻ ഇതെന്താ അക്ഷയപാത്രം ആണോ ?? ഞാൻ തല മാത്രം വെളിയിലിട്ടു ചോദിച്ചു
മറുപടിയായി ഒന്നും പറയാതെ കുറേനേരം നോക്കി ദഹിപ്പിച്ചു.
ഇങ്ങനെ നോക്കനയിട്ടു ആരേലും ഇവിടെ തുണിയില്ലാതെ നിൽക്കുന്നുണ്ടോ ??
പുതപ്പ് മാറിപ്പോയി എന്നുള്ളത് വേറൊരു കാര്യം
ഒന്നും മിണ്ടാതെ തലയും വെട്ടിച്ചു അവളു പോയി …
ശെടാ …. ഇവൾക്കിതെന്തുപറ്റി ……
ഇന്നലെ ഞാൻ beer അടിക്കുമെന്നു നേരത്തേ പറഞ്ഞതാണല്ലോ ..
എന്തായാലും ഇന്നത്തെ ഉറക്കം പോയി … ഉച്ചക്ക് ഇതും കൂടി catch up ചെയ്യണം എന്ന ആലോചനയിൽ ഞാൻ എന്റെ മുണ്ട് തപ്പാൻ തുടങ്ങിയപ്പോളാണ് പെട്ടെന്ന് വയറ്റിൽ നിന്നൊരു വിളി വന്നത്
കട്ടിലിന്റെ അടിയിൽ കിടന്ന മുണ്ടും തപ്പി പിടിച്ചു ഞാൻ എഴുന്നേറ്റോടി ….
എല്ലാം കഴിഞ്ഞു തിരിച്ചു വന്നപ്പോളും പത്നിയുടെ മുഖം നടേശ ഗുരുക്കളെ കണ്ട നായർ പോപ്പിന്റെത് പോലെ തന്നെ….
പോപ്പിനെ പോലെ കേമത്തരം പറച്ചിലും വിവരമില്ലായ്മ വിളിച്ചു കാട്ടലും ഇല്ല എന്നുള്ളത് ആശ്വാസം ….
എന്നാലും ഇതെന്തുപറ്റി ?…..
ഒന്നും മനസിലാകുന്നില്ലല്ലോ ഭഗവാനേ ……
ഇന്ന് വൈകിട്ടു നമുക്കൊരു സിനിമയ്ക്കു പോയാലോ??
മറുപടി ഇല്ല … സംഗതി ഏറ്റില്ല… അങ്ങനെ അങ്ങ് വിട്ടു കൊടുക്കാൻ പറ്റില്ലല്ലോ …
എന്നാ ഞാൻ ഒറ്റയ്ക്ക് പോയ്ക്കോളം ഞാൻ പറഞ്ഞു
പണ്ടത്തെ കാമുകി വരാന്നു പറഞ്ഞിട്ടുണ്ടായിരിക്കും ……. ഉടനെ തന്നെ മറുപടി കിട്ടി
ഈശ്വരാ …………….
കല്യാണം കഴിഞ്ഞ സമയത്ത് എപ്പോളോ .. ഒരു പെണ്ണിന് എന്നോട് പണ്ടു എന്തോ ഒരിത് ഉണ്ടെന്നു വെറുതെ ഒരു വീമ്പിളക്കാൻ പറഞ്ഞതാ കുരിശായി നിൽക്കുന്നത് …
ആഴ്ചയിൽ ഒരു തവണ എങ്കിലും ആ വിഷയം എടുത്തിടാതെ അവൾക്കിപ്പോൾ സമാധാനം ആകത്തില്ല …
ഞാൻ അത് വെറുതെ പറഞ്ഞതാണെന്ന് പറഞ്ഞാലും വിസ്വസിക്കതില്ല….
അവളുടെ ഏതോ ഒരു കഷ്ടകാലത്തു ഒരു പൊട്ടബുദ്ധി തോന്നി എന്നെ ഇഷ്ടമായി എന്നതുപോലെ എല്ലാ പെണ്‍പിള്ളാരും ബുദ്ധിയില്ലതവരല്ല എന്നു മനസിലാക്കാനുള്ള സാമാന്യ ബുദ്ധിപോലും എന്റെ പത്നിക്കു കൊടുത്തില്ലല്ലോ ശിവനേ ……
ഒന്നും മിണ്ടാതെ ഞാൻ വന്നു ടിവിയുടെ മുൻപിൽ ഇരുന്നു
കാര്യം എന്താണെന്നറിയാനുള്ള ജിജ്ഞാസ ഉള്ളിൽ കൂടി കൂടി വന്നു ….
എന്റെ അവസാനത്തെ അടവെടുക്കാൻ തന്നെ ഞാൻ തീരുമാനിച്ചു..
sentimens
ഇനി കുറച്ചു നാൾ കൂടി കഴിഞ്ഞാൽ പിന്നെ ഞാൻ സ്വീഡനിൽ പോകുമല്ലോ , അപ്പോൾ പിന്നെ ആർക്കും സഹിക്കേണ്ടി വരില്ല
കുറച്ചു നേരം ഒന്നും പറയാതെ നിന്നശേഷം … കർക്കടകത്തിലെ മഴപോലെ പൊട്ടിക്കരയാൻ തുടങ്ങി….
എന്റെ ശിവനേ.. പണി പാളിയോ …..
ഇതു കണ്ടു നിൽക്കാൻ കുറച്ചു ബുദ്ധിമുട്ടാ …
ഞാൻ പതുക്കെ അടുത്തിരുന്നു…
സത്യമായും അറിഞ്ഞോണ്ട്‌ ഒന്നും ചെയ്തിട്ടില്ല….അറിയാതെ എന്തേലും ചെയ്തിട്ടുണ്ടേൽ sorry !!!
” എന്നിട്ടാണോ ഇന്നലെ സിഗരറ്റ് വലിച്ചെ ? ”
ദേ പെണ്ണേ ചെയ്യാത്ത കാര്യം ചെയ്തു എന്ന് പറഞ്ഞാലുണ്ടല്ലോ
“പിന്നെ ഈ ഷർട്ടിൽ ഇന്നലെ സിഗരറ്റുമണം വന്നതോ”
എല്ലാരും കൂടി ഇരുന്നു ബിയർ അടിച്ചപ്പോൾ ആരേലും വലിച്ചതിന്റെ പുക പിടിച്ചതാകും … അല്ലാതെ പാവം ഞാൻ ……
sweden formailities ആരോടൊക്കെയോ ചോദിക്കണം എന്നു പറഞ്ഞിട്ട് എന്തായി ??
അവൾ പെട്ടെന്നു ഉത്തരവാദിത്വമുള്ള ഭാര്യയായി ….
ഓ സ്വീഡൻകാർ ആരെയും കിട്ടിയില്ല … ഒരു US കാരനെ കിട്ടി
കുറച്ചു വിലപ്പെട്ട tips  കിട്ടി അവന്റെ കയ്യിൽ  നിന്നും
അവന്റെ ഭാഷയില പറഞ്ഞാൽ അതു വേറൊരു കഥയാ
onsite , onsite എന്ന് പറഞ്ഞു മാനേജരുടെ കയ്യും കാലും  പിടിച്ചാണു  ഒരു വിസ കിട്ടിയത് അതും അങ്ങ് അമേരിക്കയിലേക്ക് ……
അവിടെ ചെല്ലുന്നവർ എല്ലാരും Social security number എടുക്കണം എന്നുള്ളതുകൊണ്ട് നേരെ അങ്ങൊറ്റൂ വിട്ടു
ചെന്നപ്പോളോ ഒരു കറുത്ത് തടിച്ച പെണ്ണുമ്പിള്ളയാണു കൗണ്ടറിൽ….
ഭഗവാനേ … അവർ പറയുന്നത് മനസിലകണേ എന്ന പ്രാർത്ഥനമാത്രമാണ് മനസ്സിൽ …..
അങ്ങെത്തി hi പറഞ്ഞപ്പോളേക്കും .. തള്ള പറഞ്ഞു
passport please
ഭാഗ്യം മനസിലായി അപ്പോഴേ എടുത്തു വീശി passport
അപ്പോഴേക്കും വരുന്നു അടുത്ത question..
what is the color of your a**?
അയ്യേ ഇവർ എന്താ ഉദ്ദേശിക്കുന്നെ …
ഇതൊക്കെ ഇങ്ങനെ പരസ്യമായി പറയാൻ പറ്റുമോ ??
ഞാൻ പോലും നേരെ ചൊവ്വേ കണ്ടിട്ടില്ല പിന്നാ
ഇതറിഞ്ഞിരുന്നേൽ നാട്ടിൽ വച്ചു ചെറിയ കണ്ണാടി വച്ച് നോക്കിയിട്ടു വരാമായിരുന്നു …
black ??
തള്ള വിടാൻ ഭാവമില്ല
ഈശ്വരാ … ഇതെങ്ങനെ ഇവരറിഞ്ഞു …
എന്റെ പാന്റ്സ് കീറിയിട്ടുണ്ടോ.?? എന്നാലും രാവിലെ underwear ഇട്ടതാണല്ലോ …
ഒന്ന് ഉറപ്പിക്കാൻ വേണ്ടി പതുക്കെ പുറകിൽ തപ്പി നോക്കി ഇല്ല.. കുഴപ്പമൊന്നും ഇല്ല
ഇനി ഇവിടെ വല്ല xray scanner വച്ചിട്ടുണ്ടോ ….
എന്റെ ചാരിത്ര്യം മുഴുവൻ ഇവർ കണ്ടോ ഭഗവാനേ..
എന്തോ പോയ അണ്ണാനെപോലെ ഞാൻ അങ്ങനെ നിന്നപോളാണ് പെട്ടെന്ന് പുറകിൽ നിന്ന ഇന്ത്യകാരൻ പറഞ്ഞത്
She is asking about your eye color
ഹോ .. ശ്വാസം നേരെ വീണു ..
ബ്ലാക്ക്‌ ബ്ലാക്ക്‌ അത് തന്നെ ….
നമ്മൾ എന്തേലും ആസ് എന്ന് കേട്ടാൽ ആവർ ഉദ്ദേശിക്കുന്നത് eyes ആണെന്ന് ഒരു ഉപദേശവും കിട്ടി, അവന്റെ കയ്യിൽ  നിന്നു
ചിരികൾക്കിടയിൽ ഒരു രസം കൊല്ലി പോലെ മൊബൈൽ ഫോണ്‍ ചിലച്ചു …..
എന്റെ പ്രവാസ ജീവിതം ആരംഭിക്കാനുള്ള സമയം അടുത്തിരിക്കുന്നു എന്നുള്ള സന്ദേശമായിരുന്നു അത്
****************
ഇനി കുറച്ചു മണിക്കൂറുകൾ കൂടി .. യാത്രക്കുള്ള ഒരുക്കൽ ഏതാണ്ട് പൂർത്തിയായി ….
യാത്ര പറച്ചിലാണ്‌ ബാക്കി….
അമ്മയോടും അച്ഛനോടും പറഞ്ഞു
പത്നിയോടെങ്ങനെ പറയും….
അവൾ ഇപ്പോളും എല്ലാം എടുത്തോ എന്നു ഉറപ്പു വരുത്താനുള്ള തിരക്കിലാണ് ….
മുറിയിലേക്ക് കയറിയപ്പോളേ ക്കും, ഓരോന്ന് എവിടെയൊക്കെയാ വച്ചിട്ടുള്ളത് എന്നുള്ള ഒരു ലിസ്റ്റ് എന്നോട് പറഞ്ഞു
“ഇതു നീ എത്രാമത്തെ തവണയ പറയുന്നെ ? ”
എന്റെ മുഖത്തേയ്ക്കു നോക്കുന്നില്ല വീണ്ടും വീണ്ടും ഓരോന്ന് ചെയ്തു കൊണ്ടിരിക്കുന്നു
അമ്പലത്തിലെ പ്രസാദം ബാഗിലോട്ടിട്ടു പറഞ്ഞു
“ഇതിവിടിരിക്കട്ടെ, എന്റെ ഒരു സമാദാനത്തിനു…”
വേറെയും എന്തൊക്കെയോ ബാഗിലോട്ടു ഇടുന്നുണ്ട് …
“ഒരു കുപ്പി വെള്ളം കൂടി എടുത്തു വയ്കട്ടെ , ഇടയ്ക്ക് ദാഹിച്ചാലോ …”
എന്ത് പറയണം എന്നെനിക്കറിയില്ലാരുന്നു ….
ഒന്ന് ചേർത്ത് പിടിച്ചതെ ഉള്ളു… ഒന്നും മിണ്ടാതെ എന്റെ നെഞ്ചോടു ചേർന്ന് നിന്നു
ആ മുഖം പിടിച്ചു ഞാൻ പതുക്കെ ഉയർത്തി … പെയ്യാൻ വിതുമ്പി നില്ക്കുന്ന ആകാശം പോലെ
പെട്ടെന്ന് വേറെ എങ്ങോട്ടോ നോക്കി എന്തോ പറഞ്ഞു കൊണ്ട് നിന്നു അവൾ …
കരയുന്ന അവളുടെ മുഖം കണ്ടിട്ട് പോകാൻ എനിക്കിഷ്ടമല്ലെന്നു അവള്ക്കറിയാം ….
കാറിൽ കയറി ഇരുന്നു ഒന്നു കൂടി ഞാൻ അവളെ നോക്കി യാത്ര പറഞ്ഞു
കാർമേഘങ്ങൾ ഇരുണ്ടു കൂടുന്നുണ്ടായിരുന്നു അവിടെ….
തിരക്കൊഴിഞ്ഞ റോഡിലൂടെ വണ്ടി ഓടിച്ചു പോകുമ്പോൾ , ഏതോ ഒരു FM ചാനൽ എന്റെ മനസറിഞ്ഞിട്ടെന്നപോലെ ഇങ്ങനെ പാടുന്നുണ്ടായിരുന്നു
“ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ..
നിറമുള്ള ജീവിതപ്പീലി തന്നു… എന്റെ
ചിറകിനാകാശവും തന്നു… ആത്മശിഖരത്തിലൊരു കൂടു തന്നു.. ”
റോഡിനിരുവശവും ഉള്ള റിഫ്ലെക്ടറുകൾ കാർത്തിക  ദീപങ്ങൾ കത്തിച്ചു വച്ചത് പോലെ എനിക്ക് തോന്നി.ശരിക്കും ഇന്ന് കാർത്തികയാണോ  ?? അതോ എന്റെ നനഞ്ഞ കണ്ണുകൾ  എന്നോട് കള്ളം പറയുന്നതോ ??